പേജുകള്‍‌

12.6.10

മലയാള കവിതയിലെ മഴച്ചിത്രങ്ങള്‍




                            തകര്‍ത്തു പെയ്യുന്ന പേമാരിയായും കുളിരുകോരുന്ന അനുഭൂതിയായും കളിപ്പിക്കുന്ന കുസൃതിയായും മഴ വ്യത്യസ്തയാകുന്നു. കാലഘടങ്ങളുടെ കാഴ്ചപ്പാടുകളിലൂടെ മഴ, മാറുന്ന ഭാവങ്ങളുടെ വിസ്മയമാകുമ്പോള്‍, മഴച്ചൊല്ലുകളിലൂടെ, മഴക്കവിതകളിലൂടെ അത് അരുമയായി മനസ്സില്‍ പെയ്തിറങ്ങുന്നു.മഴയ്ക്ക് ഓരോ തവണയും ഓരോ ഭാവങ്ങളാണ്.ആ ഭാവങ്ങള് കവിതയിലുലാവുമ്പോള്‍ അവ വരച്ചിടുന്ന ചിത്രങ്ങള്‍ അത്ഭുതങ്ങളുടെ നിറച്ചാര്‍ത്തണിയുന്നു.

        ചിണുങ്ങിപ്പെയ്യുന്ന മഴ നാടന്‍ പെണ്കുട്ടിയുടെ ഭാവത്തിലാണെങ്കില്‍, തിമിര്‍ത്തു പെയ്യുന്ന മഴ അസുര ഭാവം പൂണ്ട് തകര്‍ത്തടുന്നു. മഴയുടെ ഈ ലാവണ്യവും ഗാംഭീര്യവും വന്യതയും വശ്യതയുമെല്ലാം വാമൊഴി സാഹിത്യത്തിലും വരമൊഴി സാഹിത്യത്തിലും വിരസതയുണര്‍ത്താതെ പെയ്തലിഞ്ഞു കൊണ്ടിരിക്കുന്നു.

                കര്‍ഷകന്റെ വേപഥുവായി,പെണ്‍കിടാവിന്റെ പ്രണയമായി,കുഞ്ഞിന്റെ കളിക്കോപ്പഅയി,അമ്മയുടെ വേവലാതിയായി,പ്രകൃതിക്കു വസന്തമായി
വാര്‍ദ്ധക്യതിന്റെ നൊമ്പരമായി മഴ വരികളില്‍ നിറയുന്നു.പൊട്ടിച്ചിതറുന്ന ഓരോ മഴത്തുള്ളിയും പ്രകൃതിയുടെ സൌഭാഗ്യമാണ്.പുതുമഴയഉടെ ഗന്ധം ഓരോ മലയളിയിലും ഗൃഹാതുരതയുടെ നിറമുള്ള ഓര്‍മകളുണര്‍ത്തുന്നു.മഴയോടും മഴക്കാലത്തോടുമുള്ള സ്നേഹം തന്നെയാണ് മഴക്കവിതകളോടും മലയാളിക്കും മലയാളത്തിനുമുള്ളത്.

                 മഴ മലയാളിക്കു ആര്‍ദ്രമായ അനുഭൂതികളുണര്‍ത്തുന്ന അനുഭവമാണ്. ഈ മഴയെ മലയാള സാഹിത്യം ഏറെ ലാളിച്ചു വളര്‍ത്തിയിട്ടുമുണ്ട്.മലയാള കവികളെ മഴ/മഴക്കാലം ഏറെ ആഴത്തില്‍ തന്നെയാണ് സ്വാധീനിച്ചിട്ടുള്ളത്.മനുഷ്യ ജീവിതത്തിലെ എല്ലാ ഭാവങ്ങളെയും അവസ്ഥകളേയും മഴ എന്ന ബിംബത്തിലൂടെ അവതരിപ്പിക്കാനും കവികള്ക്കു സാധിച്ചിട്ടുണ്ട്.അത്തരമൊരു ഉദ്യമതിന്റെ മഴച്ചാല്‍ നീന്തിയപ്പോള്‍ കണ്ട ചില ചിത്രങ്ങള്‍ മഴവില്ലൊളി വിതറുന്നവയാണ്.                                
       
         

               മഴയെക്കുറിച്ചുള്ള നമ്മുടെ ഓര്‍മകള്‍ തുടങ്ങുന്നത് ഒരു പക്ഷേ കുട്ടിക്കാലത്ത് അമ്മ പാടിത്തന്ന ഈ വരികളില് നിന്നു തന്നെയാവില്ലേ.

"തുള്ളിക്കൊരു കുടമെന്ന മഴ
തുള്ളിത്തുള്ളി വരുന്ന മഴ
കൊള്ളാമീമഴ കൊള്ളരുതീ മഴ
കൊള്ളാം കൊള്ളാം പെയ്യട്ടെ

മലയാളത്തിന്റെ കുട്ടിത്തമായ കുഞ്ഞുണ്ണി മാഷിന്റെ വരികളാണിവ.

എത്രയെത്ര കാലഭേദങ്ങള്‍, എത്രയെത്ര ഭാവപ്പകര്ച്ചകള്‍. ഓരോ മാനസികാവസ്ഥയ്ക്കും അനുയോജ്യമായ ഭാവങ്ങള് കൈക്കൊണ്ട് മഴ എന്നും നമ്മോടൊട്ടി നില്ക്കുന്നു.

ബാല്യതിന്റെ കുസൃതി മഴയിലേയ്ക്ക് ബാലാമണീയമ്മ നമ്മെ കൈ പിടിച്ചു നടത്തുന്നതിങ്ങനെയാണ്

"അമ്മേ വരൂ വരു വെക്കം
വെളിയിലേയ്ക്ക,ല്ലെങ്കിലിമ്മഴ
തോര്‍ന്നു പോമേ
എന്തൊരാഹ്ലാദമാമുറ്റത്തടിക്കടി
പൊന്തുന്ന വെള്ളതില്‍ തത്തിച്ചാടാന്‍"


            കാറ്റിനൊപ്പം ചാഞ്ഞു പെയ്യുന്ന മഴയില്‍ ഉര്‍ര്ന്നു വീഴുന്ന മാമ്പഴം പെറുക്കാന്‍ ആമോദത്തോടെ ഓടിയണയുന്ന കിടാങ്ങളെക്കുറിച്ചു വൈലോപ്പിള്ളി

"മേലേ മോദാല്‍ കാറ്റു കുലുക്കിടുമ്പോള്
പുത്തന്‍ മഴത്തുള്ളികളോടു കൂടി
ഉതിര്‍ന്നു വീഴും നറു മാമ്പഴങ്ങ-
ളോടിപ്പെറുക്കുന്നിതിളം കിടാങ്ങള്‍"
                                                                                             (വര്‍ഷാഗമം)


                 മഴ കൊണ്ടു വരുന്ന വറുതി ദിനങ്ങളുടെ വേവലാതി ഗിരീഷ് പുത്തന്ചേരിയുടെ ജീവിതക്കാഴ്ചകളിലിങ്ങനെയാണ്
"കറുത്ത വാവിലെ
കടലല്‍ത്തിരക്കൊപ്പം
കുരച്ചു ചാടുന്നു
കനത്ത രാമഴ"
                                       ***************************
ഇനിയും കര്‍ക്കടകം വരും
നമുക്കെന്നും വറുതിയും
തീരാ ദുരുതവും തരാന്‍"
                                                                                         (കര്‍ക്കടകം)

               കത്തിപ്പടര്‍ന്ന ഗ്രീഷ്മകാലത്തിനപ്പുറം ഭൂമിയെ ഉര്‍വരയാക്കുന്ന മഴ അയ്യപ്പപ്പണിക്കരുടെ പേനത്തുമ്പില്‍ നിന്ന് ചിണുങ്ങിപ്പെയ്യുന്നതിങ്ങനെയാണ്
"ഒരു മഴ പെയ്തു
ഭൂമി കിളിര്‍ത്തു
ഒരു കതിര് നീണ്ടു
ഭൂമി പൊലിച്ചു
ഒരുമയൊടായിരമമര മനസ്സുകള്‍
ഒരു പുതു ഗാനമുയര്ത്തി
അവ പല പല ചെവികളിലെത്തി"
                                                                                     (ഒരു മഴ പെയ്തു)

                  വിരഹത്തിന്റെ തീഷ്ണത പ്രണയ കാലത്തിന്റെ തീച്ചുവരില്‍ ഒ.എന്.വി കുറിച്ചിടുന്നതിങ്ങനെയാണ്

"രാത്രിമഴ പെയ്തു തോര്‍ന്ന നേരം
കുളിര് കാറ്റിലിലച്ചാര്ത്തുലഞ്ഞ നേരം
ഇറ്റിറ്റു വീഴും നീര്ത്തുള്ളി തന് സംഗീതം
ഹൃത്തന്ത്രികളില് പടര്ന്ന നേരം"


                     ഒരു മഴക്കാലത്ത് ആരോടും ഒന്നും പറയാതെ തന്റെ കവിതകളെയെല്ലാം ഉറക്കിക്കിടത്തി ഒറ്റക്കു യാത്ര പോയ ഷെല്‍വിയുടെ അക്ഷരങ്ങളില് ഒറ്റപ്പെട്ടവന്റെ വേദന മഴയില് കുതിര്ന്ന അനുഭവമാണു വായനക്കാര്ക്കു തൊട്ടറിയാന് സാധിക്കുന്നത്.

"ഒരിക്കലും ഞാനുണ്ടായിരുന്നില്ല
മഴ എന്റെ പേരെഴുതിയിരുന്നില്ല
മഴ എന്റെ പേര് മായ്ച്ചതുമില്ല
എങ്കിലും മഴ പെയ്തുകൊണ്ടേയിരുന്നു"


              ചുമ്മാതെ കേണും ചിരിച്ചും പെയ്യുന്ന രാത്രി മഴയെ തന്റെയൊപ്പം നിര്ത്തിയ സുഗതകുമാരി ടീച്ചര് ഞാനും രാത്രിമഴയെപ്പോലെയെന്നു തെല്ലു വേദനയോടെ മന്ത്രിക്കുന്നു.

"അറിയുന്നതെന്തു കൊണ്ടെന്നോ സഖീ
ഞാനുമിതുപോലെ
രാത്രി മഴപോലെ"
                                                                                  (രാത്രിമഴ)

          മഴക്കാലമെത്തുമ്പോള് ഭൂമി ഒരു നവോഢയെപ്പോലെ ഉടുത്തൊരുങ്ങുന്നതിന്റെ തെളിവുകളാണ് പി.കുഞ്ഞിരാമന് നായര് നിരത്തുന്നത്.

"എണ്ണ കണ്ടു മാമലകള്
പണക്കാരായ് പറമ്പുകള്
മരുന്നു വച്ചു മുറികള് കെട്ടി
വെട്ടേറ്റ കാടൂകള്

കുടിക്കാന് കഞ്ഞിയില്ലാത്ത
കുന്നുകള്ക്കു സുഭിക്ഷമായ്
ഉടുക്കാന് തുണിയില്ലാത്ത
പുഴകള്ക്കിന്നു സാരിയായ്"

           മഴയുടെ വ്യത്യസ്ത തലങ്ങ്ളെ സച്ചിദാനന്ദന് മഴയുടെ നാനാര്ത്ഥങ്ങളില് ആവിഷ്കരിക്കുന്നു. ജീവിതത്തിലെ ലോലവും തീവ്രവുമായ ഭാവങ്ങളാണ് ഈ കവിത അനാവരണം ചെയ്യുന്നത്.

            പെറ്റമ്മയുടെ കണ്ണീരിനൊപ്പം ഒരു ജന്മം മുഴുവനും തോരാതെ പെയ്യുന്ന മഴയെ യുവകവി റഫീഖ് അഹമ്മദ് ഇങ്ങനെ വരച്ചിടുമ്പോള് വായനക്കാരന്റെ കണ്ണിറകളിലും മഴക്കോളിരമ്പുന്നു.

"ഉമ്മുക്കുലുസു മരിച്ചന്നു രാത്രിയില്
ഉമ്മ പുറത്തു തനിച്ചു നില്ക്കെ
പെട്ടെന്നു വന്നു പെരുമഴ, ഉമ്മയോ
ചിക്കെന്നകത്തു തിരഞ്ഞു ചെന്നു
വില്ലൊടിഞ്ഞെന്നു ചിണുങ്ങിടാറുള്ളൊരാ
പുള്ളിക്കുട ചെന്നെടുത്തു പാഞ്ഞു
പള്ളിപ്പറമ്പിലായ് പുതുതായ് കുമിച്ചിട്ട
മണ്ണട്ടിമേലേ നിവര്ത്തിവച്ചു
ഉമ്മുക്കുലുസു മരിച്ചന്നു രാത്രിതൊ-
ട്ടിന്നോളമാമഴ തോര്ന്നുമില്ല."
                                                                                             (തോരാമഴ)

                മലയാളത്തിലെ സുപ്രസിദ്ധങ്ങളായ ചലച്ചിത്ര ഗാനങ്ങളിലും മഴയുടെ നിറ സാന്നിദ്ധ്യമുണ്ട്.
പ്രണയമണിത്തൂവല് പൊഴിയും പവിഴമഴ.............

മഴപെയ്തു മാനം തെളിഞ്ഞ നേരം...................

തുലാവര്ഷമേ വാ വാ...............

മഴവെള്ളം പോലെ ഒരു കുട്ടിക്കാലം..............

വര്ഷ മേഘമേ-തുലാവര്ഷമേഘമേ..............

മഴയുള്ള രാത്രിയില്‍.......

                                       ഇവയുടെ പട്ടികയിങ്ങനെ അനന്തമായി നീളുന്നു.
മലയാള ഭാഷയുറ്റെ ഉല്പത്തി മുതല്ക്കിങ്ങോട്ട് പുതു കവികളുടെ ഭാവനയ്ക്കു വരെ മണ്ണും അകാശവുമാകാന് മഴയ്ക്കു സാധിച്ചിട്ടുണ്ട്.അങ്ങനെ വാല്സല്യവും കുസൃതിയും പ്രണയവും വിരഹവും ഏകാന്തതയും പിണക്കവും ഇണക്കവും പകയുമെല്ലാം കവിതകളിലൂടെ  ഒരു മഴനൂലു പോലെ ഓരോ ഹൃദയത്തിലും തിമിര്ത്തു പെയ്യുന്നു. മഴ, ചെളി തെറിപ്പിക്കുന്ന കളിക്കൂട്ടുകാരനായും ചിണുങ്ങിക്കരയുന്ന പൈതലായും വള കിലുക്കി ഇടവഴിയോരത്ത് കാത്തു നില്ക്കുന്ന പ്രണയിനിയായും തരാട്ടു പാടുന്ന അമ്മയായും കവികളുടെ കൂടെ നില്ക്കുന്നു. മഴയുടെ സ്വരങ്ങള്‍ അവരുടെ കാല്ച്ചുവട്ടില് കിലുങ്ങി വീണ് ആസ്വാദനത്തിന്റെ പുതുവഴികള്‍ നന്യ്ക്കുന്നു.

ഷീജ.സി.കെ