പേജുകള്‍‌

21.12.10

പ്രണയമൊഴി


















പ്രണയം,


തിരിതെളിയാത്ത

കല്‍വിളക്കാണെന്നു നീ





കത്തുന്ന പച്ചമരങ്ങള്‍ക്കു മേല്‍

വെയില്‍ വിരിച്ചിട്ട

വെളിച്ചമൂറ്റി

ഇലപ്പച്ചയില്‍

നീയെഴുതിയ

കവിതകളെല്ലാം

പ്രണയത്തിന്റേതെന്നു ഞാനും







ഒറ്റമഴയ്ക്ക് വിരിഞ്ഞ

മഞ്ഞപ്പൂക്കളടര്‍ന്നു വീണ

ഇടവഴിയിലൊലിച്ചു പോയ

നിന്റെ മൌനത്തിനും



പ്രണയത്തിന്റെ

തീമഴച്ചന്തം







നീയും ഞാനുമാകുന്ന



സമാന്തര വഴികളില്‍

എനിക്കു ചുറ്റും

കട്ട പിടിക്കുന്ന

ഇരുട്ടിനെക്കീറാന്‍

നിന്റെ കണ്ണിലെ

വജ്രസൂചി

മാത്രം മതി.

കോഴിക്കോടിന്റെ സ്വന്തം ശാന്തേടത്തി

2009  ഡിസംബര്‍ മാസത്തിലാണ്, ശാന്തേടത്തിയെ അവസാനമയി കണ്ടത്.കൊണ്ടോട്ടിയിലെ മഹാകവി മോയിന്‍ കുട്ടി വൈദ്യര്‍ സ്മാരകത്തില്‍ വൈദ്യര്‍ മഹോത്സവത്തില്‍ അതിഥിയായെത്തിയതായിരുന്നു ശാന്തേടത്തി. ഹോട്ടല്‍ ഭക്ഷണം കഴിക്കാന്‍ വയ്യെന്നു പറഞ്ഞപ്പോള്‍ കൂടെ വീട്ടിലേക്കു കൂട്ടി.. സ്മാരക കമ്മറ്റിയുടെ ചെയര്‍മാനും മുന്‍ എം പിയുമായ സഖാവ് ടി.കെ. ഹംസക്കയും ഒപ്പം പോന്നു.



വീട്ടില്‍ വിശ്രമിച്ച മൂന്നു മണിക്കൂര്‍ കൊണ്ട് സംഭവ ബഹുലമായ തന്റെ ജീവിതം ഞങ്ങള്‍ക്കു മുന്നില്‍ പൊഴിച്ചിടുകയായിരുന്നു ശാന്തേടത്തി.





മകനു ഏഴു മാസം പ്രായമായപ്പോള്‍ ആദ്യ ഭര്‍ത്താവ് ഉപേക്ഷിച്ചു പോയത്, പിന്നീടുള്ള ഒറ്റപ്പെടല്‍, ദാരിദ്ര്യം, ഗായകനും സംഗീത സംവിധായകനുമായ കോഴിക്കോട് അബ്ദുല്‍ ഖാദറിനെ പരിചപ്പെട്ടത്, വിവാഹം, നാടക-സിനിമാ പ്രവേശം, അബ്ദുല്‍ ഖാദറിന്റെ വിയോഗം, മകന്‍ സത്യജിത്തിന്റെ ഭാര്യയുടെ അകാല നിര്യാണം, അതില്‍ മനം നൊന്ത് സത്യജിത്ത് സ്വയം മരണം വരിച്ചത്..........പ്രായാധിക്യത്തിന്റെ പ്രയാസങ്ങള്‍, അരക്ഷിതാവസ്ഥ..............ജീവിതം അവരെ സംബന്ധിച്ചിടത്തോളം തിരശീല വീഴാത്ത നാടക രംഗങ്ങളാണെന്നെനിക്കു തോന്നി. തുടങ്ങുമ്പോഴോ അവസാനിക്കുമ്പോഴോ നീണ്ട ബെല്ലു പോലും മുഴങ്ങാത്ത ദുഃഖ പര്യവസായിയായ നാടകം.





അബ്ദുല്‍ ഖാദറുമായുണ്ടായിരുന്ന പ്രണയത്തെക്കുറിച്ച് ഹംസക്ക സ്വതസിദ്ധമായ ശൈലിയില്‍ വാചാലനായി.പതിറ്റാണ്ടുകള്‍ക്കപ്പുറത്തെ പ്രണയം ശാന്തേടത്തിയുടെ കണ്ണില്‍ത്തെളിഞ്ഞപ്പോള്‍ ഹംസക്ക ശാന്തേടത്തിയെ കളിയാക്കി."എങ്ങനെ നീ മറക്കും കുയിലേ എങ്ങനെ നീ മറക്കും"......".കായലരികത്തു വലയെറിഞ്ഞപ്പൊ വളകിലുക്കിയ സുന്ദരീ"..........അബ്ദുല്‍ ഖാദറിന്റെ അനശ്വരങ്ങളായ പാട്ടുകളോര്‍ത്ത് ശാന്തേടത്തി പൊട്ടിക്കരഞ്ഞു, ജീവിതം പറയുമ്പോള്‍ ശാന്തേടത്തി പലപ്പൊഴും വിങ്ങിപ്പൊട്ടി................ദുരിതം കവിളില്‍ ചാലിട്ടൊഴുകി. പലപ്പൊഴും അടുത്തിരുന്ന എന്റെ കൈ മുറുകെപ്പിടിച്ചു.





യാത്ര പറഞ്ഞിറങ്ങുമ്പോള്‍ എന്നെ ചേര്‍ത്തു നിര്‍ത്തി നെറുകയില്‍ ഒരുമ്മതന്നിട്ടു പറഞ്ഞു.........."എവിടെങ്കിലും വച്ചു കണ്ടാ ഇനി ഞാന്‍ തിരിച്ചറിഞ്ഞൂന്നു വരില്ല.........മിണ്ടാതെ പൊയ്ക്കളയരുത്, നിക്കിനി ആരും ല്യാ.ങ്ങളെപ്പൊലുള്ളോരല്ലാതെ".





തീക്ഷ്ണമായ ജീവിതാനുഭവങ്ങളുടെ തീച്ചൂളയില്‍

ജീവിതം ചുട്ടെടുത്ത ആര്‍ജ്ജവവുമായി മലയാള നാടക വേദിയില്‍ നിന്ന് സിനിമാലോകത്തേയ്ക്കു കടന്നു വന്ന ശാന്താദേവിയെന്ന കലാകാരിയുടെ ജീവിതം ഇതാണ്,.........സിനിമാ ലോകത്തിന്റെ മനം മയക്കുന്ന ഗ്ലാമറിനതീതയായി ജീവിതം ജീവിച്ചു തീര്‍ക്കുകയായിരുന്നു അവര്‍.





പ്രായവും അസുഖങ്ങളും തളര്‍ത്തിയപ്പോഴും ഇനിയും ചമയങ്ങളണിഞ്ഞ് ഒട്ടും ചമയങ്ങളിലാത്ത കഥാപാത്രമാകണമെന്ന പ്രതീക്ഷയാണ്, ശാന്തേടത്തിയെ ജീവിപ്പിച്ചത്. അഭിനേതാക്കളുടെ സംഘടനയായ "അമ്മ" നല്‍കുന്ന പെന്‍ഷനായിരുന്നു അവരുടെ ഏകവരുമാനം. അവര്‍ ആരോടും പരിഭവം പറഞ്ഞില്ല.............ആരോടും പരാതിയും പറഞ്ഞില്ല. "എനിക്കുള്ളത് എന്നെത്തേടി വരും".......അതായിരുന്നു ശാന്തേടത്തിയുടെ ജീവിത പ്രമാണം.



കോഴിക്കോടിനു തനതായ ഒരു സാംസ്കാരിക പൈതൃകമുണ്ട്.കെ ടിയും തിക്കോടിയനും പി എം താജും സുരാസുവും നിലമ്പൂര്‍ ബാലനുമെല്ലാം പടുത്തുയര്‍ത്തിയ നാടകത്തിന്റേതായൊരു വേറിട്ട വഴി വേറെയുമുണ്ട്. ഈ തട്ടകത്തില്‍ ജീവിതം ആടിത്തളര്‍ന്നവരാണ്, മച്ചാട്ട് വാസന്തി, കുട്ട്യേടത്തി വിലാസിനി, നിലമ്പൂര്‍ ആയിഷ,.............പിന്നെ ശാന്തേടത്തിയും.



കോഴിക്കോട്ടെ ഏതാണ്ടെല്ലാ സാഹിത്യ-സാംസ്കാരിക പരിപാടികളിലും നിറ സാന്നിദ്ധ്യമായിരുന്നു ശാന്തേടത്തി. ആര്‍ഭാടമോ ചമയങ്ങളൊ ഇല്ലാതെ തീരാ വേദനയിലുരുകുമ്പോഴും നിറഞ്ഞ ചിരിയോടെ .



ശാന്തേടത്തി കോഴിക്കോടിന്റെ സ്വന്തമായിരുന്നു. കോഴിക്കോട്ടുകാര്‍ക്കൊക്കെ ശാന്തേടത്തൊയെ പരിചയമായിരുന്നു. കാരണം സിനിമയെന്ന മയിക ലോകത്തിനപ്പുറമായിരുന്നു എന്നും ശാന്താദേവി എന്ന നടി. എസ്.എം സ്ട്രീറ്റിലും പാളയം മാര്‍ക്കറ്റിലും ടൌണ്‍ ഹാളിലും മാനാഞ്ചിറയിലും കടലോരത്തുമെല്ലാം തോളിലൊരു ബാഗും തൂക്കി നിറം മങ്ങിയ സാരിയുമുടുത്ത് തെല്ലും ജാഡയില്ലാതെ ശാന്തേടത്തിയെ  പലപ്പോഴും കണ്ടിട്ടുണ്ട്. പൊള്ളുന്ന ജീവിതക്കാഴ്ചകളുടെ നേര്‍ സാക്ഷ്യമായി.


ഒളിമങ്ങാത്ത മൈലാഞ്ചിച്ചിത്രങ്ങള്‍


ഭൂതകാലത്തിന്റെ ഗൃഹാതുരമായ ഓര്‍മകളിലേക്കുള്ള മടക്കയാത്രകളാണ്, ഒരോ പെരുന്നാള്‍ക്കാലവും. പെരുന്നാളാഘോഷങ്ങളുടെ നിറപ്പൊലിമയ്ക്കപ്പുറത്ത്


ഖുറാന്‍ സൂക്തത്തിന്റെ വിശുദ്ധിയോടെ ഓരോ പെരുന്നാളിനും മനസ്സില്‍ പെരുന്നാളമ്പിളി പോലെ ഉദിച്ചുയരുന്ന ഒരു മുഖം മാത്രമേയുള്ളു-ഉമ്മച്ചി എന്നു ഞങ്ങള്‍ പേരക്കുട്ടികകള്‍ ഏറെയിഷ്ടത്തോടെ വിളിക്കുന്ന ഞങ്ങളുടെ വല്യുമ്മ.





പെരുന്നാളാകുമ്പോഴേക്കും ഒരുക്കങ്ങള്‍ കൂട്ടാന്‍ എല്ലാവരേക്കാളും ധൃതി ഉമ്മച്ചിക്കായിരുന്നു. ഞങ്ങള്‍ക്കൊക്കെ പുത്തനുടുപ്പുകള്‍ വാങ്ങാനും പെരുന്നാള്‍്‌ വിഭവങ്ങളൊരുക്കാനുമെല്ലാം തിരക്കു പിടിച്ച് ഉമ്മച്ചി തറവാട്ടു വീട്ടില്‍ സദാ ഓടിനടക്കും





വെവ്വേറെ വീടുകളിലാണു താമസമെങ്കിലും പെരുന്നാള്‍ രാവിന്, എല്ലാവരും തറവാട്ടില്‍ ഒത്തു കൂടണമെന്നത് ഉമ്മച്ചിക്കു നിര്‍ബന്ധമായിരുന്നു.ഞങ്ങളുടെ കൈകളിലൊക്കെ ഉമ്മച്ചിയുടെ കൈകൊണ്ടു തന്നെ മൈലായഞ്ചിണിയിക്കണമെന്നതും. എല്ലാം സ്വയം ചെയ്താലേ ഉമ്മച്ചിയ്ക്ക് തൃപ്തിയാകൂ

പെരുന്നാളിന്,ഒരാഴ്ച മുന്നേ തന്നെ മൈലാഞ്ചി തേടിയുള്ള അലച്ചിലാണ്, ഇടവഴി വക്കിലും വേലിപ്പൊന്തയിലുമെല്ലാം അന്ന് ധാരാളം മൈലാഞ്ചിചെടികള്‍ ഉണ്ടാകും. മൈലാഞ്ചി കമ്പോടെ ഒടിച്ചെടുത്ത് വെയിലത്തുണക്കാനിടും. രണ്ടാം ദിവസമാകുമ്പോഴേക്ക് ഇലകള്‍ കമ്പില്‍ നിന്നടര്‍ന്നു വീഴും.ഉണങ്ങിയ മൈലാഞ്ചിയില ഉരലിലിട്ട് ഇടിച്ചു പൊടിയാക്കും.





പിന്നെ സുഖമുള്ളൊരു കാത്തിരിപ്പാണ്,പള്ളിയില്‍ നിന്നുയരുന്ന തക്ബീര്‍ ധ്വനികള്‍ക്കു വേണ്ടി. വിദുരങ്ങളീല്‍ നിന്ന് തക്ബീര്‍ ഒഴുകിയെത്തുന്നതോടെയാണ്, എല്ലാവരും പെരുന്നാളുറപ്പിക്കുന്നത്, അതോടെ അടുക്കള സജീവമാകും. പലഹാരങ്ങളുടെയും മസാലക്കൂട്ടുകളുടേയും മനം നിറയ്ക്കുന്ന ഗന്ധമുയരും.



അടുക്കള്യിലെ തിരക്കൊടുങ്ങുന്നതും കാത്ത് ഞങ്ങള്‍ അക്ഷമയോടെ കാത്തിരിക്കും. ഉമ്മച്ചിയുടെ വരവിള്ള കാത്തിരിപ്പ്. ഉമ്മച്ചിയെത്തിയാലേ മൈലാഞ്ചിയിടാന്‍ തുടങ്ങൂ.



ആദ്യം മുറ്റത്തിന്റെ മൂലയ്ക്ക് കല്ലേടുത്തു വച്ചൊരു അടുപ്പു കൂട്ടും. ചക്ക വെളഞ്ഞി ഉരുക്കാന്‍ . വെളഞ്ഞിയുരുക്കുന്നത് പൊട്ടിയ മണ്‍ ചട്ടിയിലാണ്, അത് വൈകുന്നേരം തന്നെ ഉമ്മച്ചി തേടിപ്പിടിച്ചു വച്ചിരിക്കും.ചക്കക്കാലത്ത് തന്നെ വെളഞ്ഞി ഒരു കമ്പില്‍ ചിറ്റി ഓരോ വീട്ടിലും സൂക്ഷിക്കുന്ന പതിവുണ്ട്. പെരുന്നാളിനു മൈലാഞ്ചിപ്പുള്ളി കുത്താനാണത്.

ഉരുക്കിയ വെളഞ്ഞി ഈര്‍ക്കില്‍ കൊണ്ടു തോണ്ടീയെടുത്ത് കൈവെള്ളയില്‍ പുള്ളി കുത്തും....കൂടെ ഒരമ്പിളിക്കലയും ഒരു നക്ഷത്രവും.ഉരുകിയ വെളഞ്ഞിക്ക് ഹൃദയഹാരിയായ മണമാണ്,



കൂട്ടത്തില്‍ പ്രായം കുറഞ്ഞ കുട്ടിക്കാണ്, ആദ്യം മൈലാഞ്ചിയിടുക. ഞാന്‍ മൂത്തയാളായത്തു കൊണ്ട് എന്റെ ഊഴമാകുമ്പോഴേക്ക് രാത്രി വളരെ വൈകിയിട്ടുണ്ടാകും.ഉമ്മച്ചിക്കു ഉറക്കം വന്നു തുടങ്ങിയിരിക്കും. അതുകൊണ്ടു തന്നെ ഉരുകിയ വെളഞ്ഞിയുടെ വലിയ കട്ടകള്‍ വീണു എന്റെ കൈ പലപ്പോഴും

പൊള്ളുകയും ചെയ്യും., വെളഞ്ഞിപ്പുള്ളികള്‍ക്കു മേലെ മൈലാഞ്ചി കട്ടിയില്‍ പൊതിയും. പിന്നെ പായ വിരിച്ചൊരു കിടപ്പാണ്, കുട്ടികളെല്ലാരും ഒരുമിച്ച്.



നേരം വെളുക്കുമ്പോഴേക്ക് കൈകളില്‍ മാത്രമല്ല അടുത്തു കിടന്നവരുടെ മുഖത്തും വെള്ളക്കുമ്മായം തേച്ച ചുമരിലും പലപ്പോഴും മൈലാഞ്ചിച്ചിത്രങ്ങള്‍ വിരിഞ്ഞിട്ടുണ്ടാകും.



രാവിലെ വീണ്ടും ആകാംക്ഷയുടെ നിമിഷങ്ങളാണ്, ഉണങ്ങിപ്പിടിച്ച മൈലാഞ്ജിയും വെളഞ്ഞിയും വെളിച്ചെണ്ണ തൊട്ട് തുടയ്ക്കും...മൈലാഞ്ചിയുടെ കടുത്ത വര്‍ണ്ണത്തിനിടയ്ക്ക് പെരുന്നാള്‍ പിറ പോലെ വെളുത്ത പൊട്ടുകള്‍.



ഉമ്മച്ചി ഒരോ മൈലാഞ്ചിക്കൈക്കളും മൂഖത്തോടടുപ്പിക്കും...എന്നിട്ട് പതുക്കെപ്പറയും.........ഇതാണ്, പെരുന്നാളിന്റെ മണം.



അന്ന് പെരുന്നാള്‍ രാവുന്‍ കൈകളില്‍ വിരിയുന്ന മൈലാഞ്ചിപ്പൂക്കള്‍ക്കു ഒരുമയുടേയും സൌഹൃദത്തിന്റെയും വാല്‍സല്യത്തിന്റേയും പങ്കു വെയ്ക്കലിന്റേയും നിറമായിരുന്നു,എല്ലാ മനസുകളും ഒന്നായി മാറുന്ന കലര്‍പ്പില്ലാത്ത സ്നേഹത്തിന്റെ ആഘോഷക്കാലം. ഒരായിരം നാവുകളില്‍ നിന്ന് ഒരേ താളത്തില്‍ തക്ബീര്‍ ധ്വനികളുയരുന്ന സമത്വത്തിന്റെ പെരുന്നാള്‍ രാവുകള്‍.



ഞങ്ങളുടെ കൈകളിലൊക്കെ മൈലാഞ്ചിപ്പൂക്കള്‍ വിരിയിച്ച ഒരു പെരുന്നാള്‍ക്കാലത്താണ്, ഉമ്മച്ചിയെ ഞങ്ങള്‍ക്ക് നഷ്ടമായതും. നാട്ടിടവഴിയിലെ മൈലാഞ്ചി മരങ്ങള്‍ ഇല്ലാതായെങ്കിലും എന്റെ ഒരോ പെരുന്നാളിനും ഉമ്മച്ചിയുടെ മണമാണ്, ഒരിക്കലും ഒളിമങ്ങാത്ത മൈലാഞ്ചിച്ചിത്രങ്ങളുടെ മനം നിറയ്ക്കുന്ന അതേ മണം.