പേജുകള്‍‌

19.10.10

കാത്തിരിപ്പ്

ഇന്നും നീയെന്റെ കിനാവിന്റെ പാതയില്‍


കത്തി നില്‍ക്കുന്നൊരു സൂര്യനായി

രാഗവും വിരഹവും പിന്നിട്ട വഴികളില്‍

ഇരുളില്‍ തെളിയുന്ന താരമായി





അന്നു നാം പിരിയുന്ന നേരത്തു നീ ചൊല്ലി

നിന്റെ വഴികളില്‍ പൂ വിരിയും

നിന്റെയാകാശത്ത് എന്നും മഴവില്ല്

നിന്റേതു മാത്രമായ് പൂത്തു നില്‍ക്കും





ചുട്ടു പൊള്ളുന്നൊരീ ഗ്രീഷ്മത്തിനപ്പുറം

പൂക്കാലം നിന്റേതു മാത്രമാകും

പ്രളയത്തിനക്കരെ നിന്നാത്മ തീരത്ത്

കളിയോടമെന്നുമൊരുങ്ങി നില്‍ക്കും





അന്നു നീ ചൊല്ലിയ യാത്രാമൊഴികളാല്‍

കസവിട്ട കനവിന്നു ചിതയൊരുക്കി

കാലത്തിന്‍ പാച്ചിലില്‍ ദിശ തെറ്റിപ്പിരിയുന്ന

വര്‍ണങ്ങളില്ലാത്ത നിഴലുകള്‍ നാം





മറവിയുടെ മാറാല തൂങ്ങാത്ത സ്മൃതികളായ്

ഇനിയും പരസ്പരം പങ്കുവെയ്ക്കാം

പ്രണയാര്‍ദ്രമേതോ ഗസലിന്റെയീണമായ്

നിന്നുള്ളില്‍ ഞാനെന്നും പെയ്തിറങ്ങാം





നിന്നിലായ് വറുതിയുടെ ചുടു കാറ്റടിക്കുമ്പൊള്‍

കുളിര്‍ മഴ പെയ്യിച്ചു ഞാനുറക്കാം

ഇനിയുമൊരു ജന്‍മത്തിന്‍ പൂമരക്കൊമ്പിലായ്

അന്നും നമുക്കൊരു കൂടൊരുക്കാം





നിന്റെ ഹൃദയത്തിലൊരു ചെറു വിരല്‍ തൊടാന്‍

ഇത്തിരിയിടം നീയെനിക്കായ് കരുതുക

നിന്‍ കരള്‍ത്തുമ്പിലായ് എന്‍ ചുണ്ടു ചേര്‍ക്കുവാന്‍

നമ്മളായ് മറുവാന്‍ കാത്തിരിക്കാം

23.9.10

സാഹിറ

ചിറക് നനഞ്ഞ്


പറക്കാനാകാത്ത

പൂമ്പാറ്റയെ

കൈയിലെടുത്ത്

കണ്ണില്‍ കടലേറ്റു വാങ്ങി

വിതുമ്പി നില്‍ക്കുന്ന

അവളെ

നാലാം ക്ലാസിന്റെ

വരാന്തയില്‍ വച്ചാണ്

ആദ്യമായി കണ്ടത്



************************



മഴയ്ക്കെതിരെ

ചരിച്ചു പിടിച്ച

കുടയുമായി

കുപ്പിവളക്കിലുക്കങ്ങള്‍ക്കൊപ്പം

പൊട്ടിച്ചിരിച്ച്

പിന്നെ

സ്കൂള്‍ മുറ്റത്തെ

പൂവാകച്ചോട്ടിലെ

കളിക്കൂട്ടത്തില്‍



**********************

ഇമയനക്കങ്ങള്‍ കൊണ്ട്

കവിതയെഴുതി

പുഞ്ചിരിയാല്‍

നിലാവു പരത്തി

കസവു തട്ടത്തില്‍

അത്തറു പൂശി

കൈവെള്ളയില്‍

മൈലാഞ്ചിപ്പൂക്കള്‍

വിരിയിച്ച്

സ്വപ്നങ്ങള്‍

പൂത്തിറങ്ങുന്ന

കല്യാണ രാത്രിയില്‍



***********************



ദ്രവിച്ച നഖങ്ങളില്‍

സഹനത്തിന്റെ ചായം

തേച്ച്

കരി പിടിച്ച ചിരിയുമായി

നിലം പറ്റിച്ചേര്‍ന്നൊരു

പഴഞ്ചൂല്‍ക്കെട്ടു പോലെ

അടുക്കള മുറ്റത്തെ

ചപ്പിലക്കൂമ്പാരത്തിനരികെ