പേജുകള്‍‌

19.10.10

കാത്തിരിപ്പ്

ഇന്നും നീയെന്റെ കിനാവിന്റെ പാതയില്‍


കത്തി നില്‍ക്കുന്നൊരു സൂര്യനായി

രാഗവും വിരഹവും പിന്നിട്ട വഴികളില്‍

ഇരുളില്‍ തെളിയുന്ന താരമായി





അന്നു നാം പിരിയുന്ന നേരത്തു നീ ചൊല്ലി

നിന്റെ വഴികളില്‍ പൂ വിരിയും

നിന്റെയാകാശത്ത് എന്നും മഴവില്ല്

നിന്റേതു മാത്രമായ് പൂത്തു നില്‍ക്കും





ചുട്ടു പൊള്ളുന്നൊരീ ഗ്രീഷ്മത്തിനപ്പുറം

പൂക്കാലം നിന്റേതു മാത്രമാകും

പ്രളയത്തിനക്കരെ നിന്നാത്മ തീരത്ത്

കളിയോടമെന്നുമൊരുങ്ങി നില്‍ക്കും





അന്നു നീ ചൊല്ലിയ യാത്രാമൊഴികളാല്‍

കസവിട്ട കനവിന്നു ചിതയൊരുക്കി

കാലത്തിന്‍ പാച്ചിലില്‍ ദിശ തെറ്റിപ്പിരിയുന്ന

വര്‍ണങ്ങളില്ലാത്ത നിഴലുകള്‍ നാം





മറവിയുടെ മാറാല തൂങ്ങാത്ത സ്മൃതികളായ്

ഇനിയും പരസ്പരം പങ്കുവെയ്ക്കാം

പ്രണയാര്‍ദ്രമേതോ ഗസലിന്റെയീണമായ്

നിന്നുള്ളില്‍ ഞാനെന്നും പെയ്തിറങ്ങാം





നിന്നിലായ് വറുതിയുടെ ചുടു കാറ്റടിക്കുമ്പൊള്‍

കുളിര്‍ മഴ പെയ്യിച്ചു ഞാനുറക്കാം

ഇനിയുമൊരു ജന്‍മത്തിന്‍ പൂമരക്കൊമ്പിലായ്

അന്നും നമുക്കൊരു കൂടൊരുക്കാം





നിന്റെ ഹൃദയത്തിലൊരു ചെറു വിരല്‍ തൊടാന്‍

ഇത്തിരിയിടം നീയെനിക്കായ് കരുതുക

നിന്‍ കരള്‍ത്തുമ്പിലായ് എന്‍ ചുണ്ടു ചേര്‍ക്കുവാന്‍

നമ്മളായ് മറുവാന്‍ കാത്തിരിക്കാം