പേജുകള്‍‌

21.12.10

കോഴിക്കോടിന്റെ സ്വന്തം ശാന്തേടത്തി

2009  ഡിസംബര്‍ മാസത്തിലാണ്, ശാന്തേടത്തിയെ അവസാനമയി കണ്ടത്.കൊണ്ടോട്ടിയിലെ മഹാകവി മോയിന്‍ കുട്ടി വൈദ്യര്‍ സ്മാരകത്തില്‍ വൈദ്യര്‍ മഹോത്സവത്തില്‍ അതിഥിയായെത്തിയതായിരുന്നു ശാന്തേടത്തി. ഹോട്ടല്‍ ഭക്ഷണം കഴിക്കാന്‍ വയ്യെന്നു പറഞ്ഞപ്പോള്‍ കൂടെ വീട്ടിലേക്കു കൂട്ടി.. സ്മാരക കമ്മറ്റിയുടെ ചെയര്‍മാനും മുന്‍ എം പിയുമായ സഖാവ് ടി.കെ. ഹംസക്കയും ഒപ്പം പോന്നു.



വീട്ടില്‍ വിശ്രമിച്ച മൂന്നു മണിക്കൂര്‍ കൊണ്ട് സംഭവ ബഹുലമായ തന്റെ ജീവിതം ഞങ്ങള്‍ക്കു മുന്നില്‍ പൊഴിച്ചിടുകയായിരുന്നു ശാന്തേടത്തി.





മകനു ഏഴു മാസം പ്രായമായപ്പോള്‍ ആദ്യ ഭര്‍ത്താവ് ഉപേക്ഷിച്ചു പോയത്, പിന്നീടുള്ള ഒറ്റപ്പെടല്‍, ദാരിദ്ര്യം, ഗായകനും സംഗീത സംവിധായകനുമായ കോഴിക്കോട് അബ്ദുല്‍ ഖാദറിനെ പരിചപ്പെട്ടത്, വിവാഹം, നാടക-സിനിമാ പ്രവേശം, അബ്ദുല്‍ ഖാദറിന്റെ വിയോഗം, മകന്‍ സത്യജിത്തിന്റെ ഭാര്യയുടെ അകാല നിര്യാണം, അതില്‍ മനം നൊന്ത് സത്യജിത്ത് സ്വയം മരണം വരിച്ചത്..........പ്രായാധിക്യത്തിന്റെ പ്രയാസങ്ങള്‍, അരക്ഷിതാവസ്ഥ..............ജീവിതം അവരെ സംബന്ധിച്ചിടത്തോളം തിരശീല വീഴാത്ത നാടക രംഗങ്ങളാണെന്നെനിക്കു തോന്നി. തുടങ്ങുമ്പോഴോ അവസാനിക്കുമ്പോഴോ നീണ്ട ബെല്ലു പോലും മുഴങ്ങാത്ത ദുഃഖ പര്യവസായിയായ നാടകം.





അബ്ദുല്‍ ഖാദറുമായുണ്ടായിരുന്ന പ്രണയത്തെക്കുറിച്ച് ഹംസക്ക സ്വതസിദ്ധമായ ശൈലിയില്‍ വാചാലനായി.പതിറ്റാണ്ടുകള്‍ക്കപ്പുറത്തെ പ്രണയം ശാന്തേടത്തിയുടെ കണ്ണില്‍ത്തെളിഞ്ഞപ്പോള്‍ ഹംസക്ക ശാന്തേടത്തിയെ കളിയാക്കി."എങ്ങനെ നീ മറക്കും കുയിലേ എങ്ങനെ നീ മറക്കും"......".കായലരികത്തു വലയെറിഞ്ഞപ്പൊ വളകിലുക്കിയ സുന്ദരീ"..........അബ്ദുല്‍ ഖാദറിന്റെ അനശ്വരങ്ങളായ പാട്ടുകളോര്‍ത്ത് ശാന്തേടത്തി പൊട്ടിക്കരഞ്ഞു, ജീവിതം പറയുമ്പോള്‍ ശാന്തേടത്തി പലപ്പൊഴും വിങ്ങിപ്പൊട്ടി................ദുരിതം കവിളില്‍ ചാലിട്ടൊഴുകി. പലപ്പൊഴും അടുത്തിരുന്ന എന്റെ കൈ മുറുകെപ്പിടിച്ചു.





യാത്ര പറഞ്ഞിറങ്ങുമ്പോള്‍ എന്നെ ചേര്‍ത്തു നിര്‍ത്തി നെറുകയില്‍ ഒരുമ്മതന്നിട്ടു പറഞ്ഞു.........."എവിടെങ്കിലും വച്ചു കണ്ടാ ഇനി ഞാന്‍ തിരിച്ചറിഞ്ഞൂന്നു വരില്ല.........മിണ്ടാതെ പൊയ്ക്കളയരുത്, നിക്കിനി ആരും ല്യാ.ങ്ങളെപ്പൊലുള്ളോരല്ലാതെ".





തീക്ഷ്ണമായ ജീവിതാനുഭവങ്ങളുടെ തീച്ചൂളയില്‍

ജീവിതം ചുട്ടെടുത്ത ആര്‍ജ്ജവവുമായി മലയാള നാടക വേദിയില്‍ നിന്ന് സിനിമാലോകത്തേയ്ക്കു കടന്നു വന്ന ശാന്താദേവിയെന്ന കലാകാരിയുടെ ജീവിതം ഇതാണ്,.........സിനിമാ ലോകത്തിന്റെ മനം മയക്കുന്ന ഗ്ലാമറിനതീതയായി ജീവിതം ജീവിച്ചു തീര്‍ക്കുകയായിരുന്നു അവര്‍.





പ്രായവും അസുഖങ്ങളും തളര്‍ത്തിയപ്പോഴും ഇനിയും ചമയങ്ങളണിഞ്ഞ് ഒട്ടും ചമയങ്ങളിലാത്ത കഥാപാത്രമാകണമെന്ന പ്രതീക്ഷയാണ്, ശാന്തേടത്തിയെ ജീവിപ്പിച്ചത്. അഭിനേതാക്കളുടെ സംഘടനയായ "അമ്മ" നല്‍കുന്ന പെന്‍ഷനായിരുന്നു അവരുടെ ഏകവരുമാനം. അവര്‍ ആരോടും പരിഭവം പറഞ്ഞില്ല.............ആരോടും പരാതിയും പറഞ്ഞില്ല. "എനിക്കുള്ളത് എന്നെത്തേടി വരും".......അതായിരുന്നു ശാന്തേടത്തിയുടെ ജീവിത പ്രമാണം.



കോഴിക്കോടിനു തനതായ ഒരു സാംസ്കാരിക പൈതൃകമുണ്ട്.കെ ടിയും തിക്കോടിയനും പി എം താജും സുരാസുവും നിലമ്പൂര്‍ ബാലനുമെല്ലാം പടുത്തുയര്‍ത്തിയ നാടകത്തിന്റേതായൊരു വേറിട്ട വഴി വേറെയുമുണ്ട്. ഈ തട്ടകത്തില്‍ ജീവിതം ആടിത്തളര്‍ന്നവരാണ്, മച്ചാട്ട് വാസന്തി, കുട്ട്യേടത്തി വിലാസിനി, നിലമ്പൂര്‍ ആയിഷ,.............പിന്നെ ശാന്തേടത്തിയും.



കോഴിക്കോട്ടെ ഏതാണ്ടെല്ലാ സാഹിത്യ-സാംസ്കാരിക പരിപാടികളിലും നിറ സാന്നിദ്ധ്യമായിരുന്നു ശാന്തേടത്തി. ആര്‍ഭാടമോ ചമയങ്ങളൊ ഇല്ലാതെ തീരാ വേദനയിലുരുകുമ്പോഴും നിറഞ്ഞ ചിരിയോടെ .



ശാന്തേടത്തി കോഴിക്കോടിന്റെ സ്വന്തമായിരുന്നു. കോഴിക്കോട്ടുകാര്‍ക്കൊക്കെ ശാന്തേടത്തൊയെ പരിചയമായിരുന്നു. കാരണം സിനിമയെന്ന മയിക ലോകത്തിനപ്പുറമായിരുന്നു എന്നും ശാന്താദേവി എന്ന നടി. എസ്.എം സ്ട്രീറ്റിലും പാളയം മാര്‍ക്കറ്റിലും ടൌണ്‍ ഹാളിലും മാനാഞ്ചിറയിലും കടലോരത്തുമെല്ലാം തോളിലൊരു ബാഗും തൂക്കി നിറം മങ്ങിയ സാരിയുമുടുത്ത് തെല്ലും ജാഡയില്ലാതെ ശാന്തേടത്തിയെ  പലപ്പോഴും കണ്ടിട്ടുണ്ട്. പൊള്ളുന്ന ജീവിതക്കാഴ്ചകളുടെ നേര്‍ സാക്ഷ്യമായി.


അഭിപ്രായങ്ങളൊന്നുമില്ല: